സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് ചാർജ് കുറച്ച് ഗൂഗിള്‍

 


ഗൂഗിൾ പ്ലേസ്റ്റോറിലെ എല്ലാതരം സബ്സ്ക്രിപ്ഷനുകൾക്കുമുള്ള സർവീസ് ഫീസ് കുറയ്ക്കാനുള്ള ഗൂഗിളിന്റെ തീരുമാനം യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണെന്ന് ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ കൂട്ടായ്മയായ അലയൻസ് ഓഫ് ഡിജിറ്റൽ ഇന്ത്യ ഫൗണ്ടേഷൻ (ആഡിഫ്).

വിലനിരക്കുകൾ ഗൂഗിളിന് ഏകപക്ഷീയമായി നിർദേശിക്കാനും പ്രഖ്യാപിക്കാനും സാധിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ പ്രഖ്യാപനമെന്ന് ആഡിഫ് എക്സിക്യൂട്ടീവ് ഡയറക്ടർ സിജോ കുരുവിള ജോർജ് പറഞ്ഞു.

സബ്സ്ക്രിപ്ഷനുകൾക്കുള്ള സർവീസ് ഫീസ് 15 ശതമാനമായി കുറയ്ക്കുകയാണെന്നാണ് ഗൂഗിളിന്റെ പ്രഖ്യാപനം. നേരത്തെ സബ്സ്ക്രിപ്ഷനുകൾ സ്വീകരിച്ചിരുന്ന ആപ്പുകളിൽ നിന്നും 30 ശതമാനമാണ് സർവീസ് ഫീസ് ഇനത്തിൽ ഗൂഗിൾ ഈടാക്കിയിരുന്നത്.

ഡെവലപ്പർമാർക്ക് അതിവേഗം വളരുന്ന മാതൃകകളിലൊന്നായി ഡിജിറ്റൽ സബ്സ്ക്രിപ്ഷനുകൾ മാറിയിട്ടുണ്ടെന്നും എന്നാൽ ഉപഭോക്താക്കളെ ഏറ്റെടുക്കുന്നതിലും നിലനിർത്തുന്നതിലും സബ്സ്ക്രിപ്ഷൻ ബിസിനസുകൾ പ്രത്യേക വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് മനസിലാക്കുന്നുവെന്നും ഗൂഗിൾ ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

സബ്സ്ക്രിപ്ഷനുകൾ വാഗ്ദാനം ചെയ്യുന്ന ഡെവലപ്പർമാർക്ക് പിന്തുണ നൽകുന്നതിനായി 2022 ജനുവരി ഒന്ന് മുതൽ ഗൂഗിൾ പ്ലേസ്റ്റോറിലെ എല്ലാ സബ്സ്ക്രിപ്ഷനുകൾക്കുമുള്ള ഫീസ് 30 ശതമാനത്തിൽ നിന്ന് 15 ശതമാനമായി കുറയ്ക്കുകയാണെന്നും ഗൂഗിൾ പറയുന്നു. ഇബുക്ക്, മ്യൂസിക് സ്ട്രീമിങ് ആപ്പുകൾ എന്നിവയ്ക്ക് 10 ശതമാനം വരെ ഫീസ് ഇളവ് ലഭിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു.

ശതമാനക്കണക്കുകളല്ല ഇവിടെ പ്രാധാനം. വില നിർണയിക്കേണ്ടത് ഗൂഗിളല്ല അത് വിപണിക്ക് വിട്ടുകൊടുക്കണം.

ഇപ്പോഴുള്ള പ്രഖ്യാപനം ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ്. ഡെവലപ്പർമാരുടെ ആശങ്കകൾ തിരിച്ചറിഞ്ഞ് പരിഹരിക്കുകയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമമാണ്. ഗൂഗിൾ തെറ്റിദ്ധരിപ്പിക്കുകയാണ്. സിജോ കുരുവിള പറഞ്ഞു.

ഡെവലപ്പർമാരിൽ നിന്ന് സബ്സ്ക്രിപ്ഷൻ നിരക്കിന്റെ 30 ശതമാനം ഈടാക്കുന്നതിനൊപ്പം. പണമിടപാടുകൾക്ക് തങ്ങളുടെ തന്നെ പേമന്റ് സേവനങ്ങൾ ഉപയോഗിക്കാൻ ആപ്പ് ഡെവലപ്പമാർക്ക് മേൽ ഗൂഗിൾ സമ്മർദം ചെലുത്തുന്നുമുണ്ട്. ഉയർന്ന നിരക്ക് താങ്ങാനാകാത്ത കമ്പനികൾക്ക് മറ്റ് പേമെന്റ്/ബില്ലിങ് പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാൻ അവസരത്തിന് തടയിടുകയാണ് ഈ കുത്തക കമ്പനികൾ. മറ്റ് പേമെന്റ് പ്രൊവൈഡർമാർക്ക് വിപണിയിൽ മത്സരിക്കാനുള്ള സാധ്യതയും ഇല്ലാതാക്കുന്നു. ഈ നിലപാടുകൾക്കെതിരെയാണ് ആദിഫ് ഉൾപ്പടെയുള്ള കൂട്ടായ്മകൾ രംഗത്തുവന്നത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍