കെ.എസ്.ഇ.ബി വെബ്‌സൈറ്റ് ഹാക്ക് ചെയ്തു







കെ.എസ്.ഇ.ബിയുടെ വെബ്സൈറ്റിൽ വൻ സുരക്ഷാ വീഴ്ച. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള മൂന്ന് ലക്ഷം ഉപയോക്താക്കളുടെ വിവരങ്ങൾ തങ്ങൾ കൈക്കലാക്കിയെന്ന് ഹാക്കർമാർ അവകാശപ്പെടുന്നു. ഇതിൽ ആയിരത്തിൽ അധികം ഉപയോക്താക്കളുടെ വിവരങ്ങൾ ഓരു ഗൂഗിൾ ഡ്രൈവ് ഫയലായി ഇവർ പുറത്തുവിട്ടു. അടുത്ത ലക്ഷ്യം പിഎസ്‌സി യെന്ന് ഹാക്കര്‍മാര്‍ പറയുന്നു.

കൺസ്യൂമർ നമ്പർ, അടക്കാനുള്ള തുക, ജില്ല, പേര് ഉൾപ്പടെയുള്ള വിവരങ്ങളാണ് പുറത്തുവിട്ട ഫയലിൽ ഉള്ളത്. കെ.എസ്.ഇ.ബി. വെബ്സൈറ്റിൽ നിന്നും വിവരങ്ങൾ ചോർത്തിയതായി 'കെ ഹാക്കേഴ്സ്' എന്ന ഫേസ്ബുക്ക് പേജിലൂടെ ആണ്  ഹാക്കർമാർ വെളിപ്പെടുത്തിയത്.

മൂന്ന് മണിക്കൂർ കൊണ്ട് കെ.എസ്.ഇ.ബി വെബ്സൈറ്റിന്റെ ഡാറ്റാബേസിൽ പ്രവേശിക്കാനായെന്നും ചോർന്നുകിട്ടിയ വിവരങ്ങൾക്ക് വിപണി വില അനുസരിച്ച് അഞ്ച് കോടി രൂപ മൂല്യമുണ്ടെന്നും ഹാക്കർമാർ പറയുന്നു.

വിവരങ്ങൾ വിൽക്കുന്നത് കെ ഹാക്കേഴ്സിന്റെ ലക്ഷ്യമല്ലാത്തതിനാൽ മൂന്ന് ലക്ഷം പേരുടെ വിവരങ്ങൾ മാത്രമേ എടുത്തിട്ടുള്ളൂ. എന്നിട്ടും കെ.എസ്.ഇ.ബി ഇക്കാര്യം അറിഞ്ഞിട്ടില്ല. മൂന്ന് മാസം കൊണ്ട് സോഫ്റ്റ് വെയറിൽ മാറ്റം വരുത്തിയില്ലെങ്കിൽ വിവരങ്ങൾ നഷ്ടപ്പെടും.

'ആര് ഡിസൈൻ ചെയ്തതാണെലും കുന്നംകുളം സാധനവും ഡോളറിൽ പണവും മേടിച്ചിട്ടുണ്ട് .. പണം ഞങ്ങളുടെ ആയതുകൊണ്ടാണ് മൂന്ന് മാസം ടൈം തന്നത് 'റീഡിസൈൻ' ചെയ്യാൻ' - ഫെയ്സ്ബുക് പോസ്റ്റിൽ പറയുന്നു.

സൗജന്യായി ഉപയോഗിച്ചോളു എന്ന് പറഞ്ഞ് ഒരു വിൻഡോസ് ആപ്ലിക്കേഷന്റെ ലിങ്കും ഹാക്കർമാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ നൽകിയിട്ടുണ്ട്. ചോർന്ന വിവരങ്ങൾ നിങ്ങളുടെ പേര് വിവരങ്ങൾ ഉണ്ടോ എന്നറിയാൻ ആപ്ലിക്കേഷനിലൂടെ സാധിക്കുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

അതേസമയം ഓഗസ്റ്റ് 13 വരെ സമയം നൽകുന്നുവെന്നും അടുത്തതായി തങ്ങൾ പിഎസ് സി ഡാറ്റാ ബേസ് ഹാക്ക് ചെയ്യാൻ പോവുകയാണെന്നും കെ ഹാക്കേഴ്സ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍