ബിഎസ്എൻഎല്ലിന്റെ 4ജിയിലേക്കുള്ള ചുവടുകൾ ദ്രുതഗതിയിൽ
ബിഎസ്‌എൻഎൽ (ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്) ഇപ്പോഴും 4 ജി സേവനങ്ങൾ രാജ്യത്തുടനീളം വ്യാപിപ്പിക്കുന്ന തിരക്കിലാണ്.
ഒരു ഘട്ടത്തിൽ അടച്ച് പൂട്ടേണ്ടി വരുമെന്ന ഘട്ടത്തിൽ നിന്ന് സർക്കാർ ധനസഹായവും 4ജി സ്പെക്ട്രവും ലഭിച്ചതുകൊണ്ട് ഉയർത്തെഴുന്നേറ്റ ബിഎസ്എൻഎൽ 4ജി നെറ്റ്വർക്ക് വ്യാപകമാക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കി.
രാജ്യത്താകമാനം മാർച്ച് 1ന് മുമ്പായി 4ജി സേവനം ലഭ്യമാക്കുമെന്നാണ് ബിഎസ്എൻഎൽ പ്രഖ്യാപിച്ചത്. ഇതിന്റെ ഭാഗമായി ടെലിക്കോം ഓപ്പറേറ്റർ മാഗ്ലൂരിൽ 4ജി സേവനം ഇന്ന് മുതൽ ആരംഭിച്ചു. ഇതോടെ ബിഎസ്എൻഎൽ 4ജി ലഭ്യമാകുന്ന കർണാടകയിലെ ജില്ലകളുടെ എണ്ണം 5 ആയി. മംഗളൂരുവിലെ 4ജി സേവനങ്ങൾ നേരത്തെ തന്നെ ആരംഭിക്കാൻ തീരുമനിച്ചിരുന്നതാണ്. സാങ്കേതിക കാരണങ്ങൾ കൊണ്ടാണ് ഇത് വൈകിയത്. കർണാടകയുടെ തലസ്ഥാന നഗരമായ ബെഗളൂരുവിൽ ഇതുവരെ ബിഎസ്എൻഎൽ 4ജി സേവനം ലഭ്യമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
ചെറിയ നഗരങ്ങളിൽ പരീക്ഷിച്ച ശേഷം വലിയ നഗരങ്ങളിലേക്ക് നെറ്റ്വർക്ക് വ്യാപിപിക്കാനാണ് ടെലിക്കോം ഓപ്പറേറ്റർ തീരുമാനിച്ചിരിക്കുന്നത്. ഇതിനൊപ്പം തന്നെ 4ജി നെറ്റ്വർക്കുകൾ ശക്തമാകാൻ തുടങ്ങിയതോടെ 3ജിയിൽ നിന്ന് 4ജി സിമ്മിലേക്കുള്ള മാറ്റത്തിന്റെ തോത് 37 ശതമാനം വരെ വർദ്ധിച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ട്രായ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ മൂന്ന് വർഷമായി നിരന്തരം ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ചേർക്കുന്ന നെറ്റ്വർക്കുകളിൽ ജിയോ കഴിഞ്ഞാലുള്ള ഏക ഓപ്പറേറ്റർ ബിഎസ്എൻഎല്ലാണ്.
4 ജി സേവനങ്ങൾ ഇത്രയും വൈകി പുറത്തിറക്കുന്ന ഒരേയൊരു ടെലികോം കമ്പനിയാണ് ബിഎസ്‌എൻഎൽ. രണ്ട് വർഷത്തിലേറെയായി 4ജി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളിലാണ് ബിഎസ്എൻഎൽ. 2018 മാർച്ചിൽ ശിവമോഗ നഗരത്തിലെ അംബേദ്കർ ഭവനിലാണ് കമ്പനി ആദ്യത്തെ 4 ജി ടവർ സ്ഥാപിച്ചത്. സംസ്ഥാന അടിസ്ഥാനത്തിൽ നോക്കുമ്പോൾ ബിഎസ്‌എൻഎൽ 4 ജി സേവനം ലഭിച്ച ആദ്യത്തെ സംസ്ഥാനം കേരളമാണ്. ഇപ്പോൾ പശ്ചിമ ബംഗാളിലും 4ജി സേവനങ്ങൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ ശക്തമാണ്.
2020 മാർച്ചോടെ ബിഎസ്‌എൻഎൽ 20 ടെലികോം സർക്കിളുകളിൽ 4 ജി സർവീസുകൾ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കൂടുതൽ സ്പെക്ട്രം അനുവദിക്കുന്നതിൽ കാലതാമസം നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത് അനുസരിച്ച് ഇന്ത്യയിലുനീളം 4ജി സേവനങ്ങൾ ആരംഭിക്കുന്നതിന് കൂടുതൽ സമയം എടുത്തേക്കും.
0 അഭിപ്രായങ്ങള്‍