ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ചട്ടം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു

 


സാമൂഹ്യ മാധ്യമങ്ങള്‍ സംബന്ധിച്ച പരാതികള്‍ക്ക് പുതിയ പരിഹാരവുമായി ഐടി സെല്‍. ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) ചട്ടം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തു. ട്വിറ്റർ, ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സോഷ്യല്‍ മീഡിയകൾക്കു കൂടി ഇന്ത്യൻ ഭരണഘടനാ തത്വങ്ങളും നിയമങ്ങളും ബാധകമാക്കിയാണ് പുതിയ ഉത്തരവ്.

സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട എല്ലാ പരാതികളും പരിഹരിക്കാൻ സർക്കാർ തലത്തിൽ സംവിധാനം നിലവില്‍ വരുമെന്നും കേന്ദ്രം അറിയിച്ചു. നിങ്ങളുടെ പരാതികളിൽ സോഷ്യൽ മീഡിയ കമ്പനികൾ എടുക്കുന്ന നടപടികളിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ ഈ കേന്ദ്ര സംവിധാനത്തെ സമീപിക്കാം.


നിലവിൽ ഭേദഗതി ചെയ്തിട്ടുള്ള ഐ ടി ചട്ടങ്ങൾ കേന്ദ്ര ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പുറത്തുവിട്ടിട്ടുണ്ട്. സമൂഹമാധ്യമ പരാതി പരിഹാര സമിതിയാണ് ഭേദഗതിയിൽ ശ്രദ്ധേയമായ നടപടി. കേന്ദ്ര സർക്കാർ നിയമിക്കുന്ന ഈ സമിതിയായിരിക്കും ഇനി സോഷ്യൽ മീഡിയ ഇടപെടലുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിച്ച് നടപടികളെടുക്കുക. മൂന്ന് മാസത്തിനുള്ളിൽ സമിതി നിലവിൽ വരുമെന്നും ചെയർ പേഴ്സനടക്കമുള്ള മൂന്നംഗ ബെഞ്ച് ആയിരിക്കും ഉണ്ടായിരിക്കുക എന്നും കേന്ദ്രം അറിയിച്ചു.


സമൂഹമാധ്യമ കമ്പനികളുടെ നടപടി തൃപ്തികരമല്ലെങ്കിൽ ഉപയോക്താക്കൾക്ക് സമിതിയെ സമീപിക്കാം. പൂർണമായും ഓൺലൈനായായിട്ടായിരിക്കും പരാതി പരിഹാര നടപടികൾ നടത്തുക. അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം പരാതികളിൽ പരിഹാരം കാണും. അതേ സമയം ഇന്ത്യയിൽ ഇത് പോലെ സമൂഹമാധ്യമ പരാതി പരിഹാര സമിതി രൂപീകരിക്കുന്നത് സംബന്ധിച്ച് കമ്പനികൾ നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സോഷ്യൽ മീഡിയയുടെ ആവിഷ്ക്കാര സ്വാതന്ത്രത്തെ ഹനിക്കുന്ന നടപടിയാണ് ഇതെന്നാണ് കമ്പനികൾ ആരോപിച്ചത്.


അതേ സമയം ഐടി ചട്ടങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് കേന്ദ്ര സര്‍ക്കാര്‍ 2021ല്‍ പുറത്തിറക്കിയിരുന്നു. നേരത്തെ സൂചിപ്പിച്ചതു പോലെ സോഷ്യൽ മീഡിയ കമ്പനികളിൽ നിന്ന് എതിർപ്പുകൾ ഉയർന്നിരുന്നുവെങ്കിലും പിന്നീട് കമ്പനികളും മറ്റു ഉദ്യോഗസ്ഥരും വിദഗ്ദരും ഉൾപ്പെടുന്ന സംഘം നിർദേശങ്ങൾ പാലിച്ചാണ് ചട്ടത്തിൽ ഭേദഗതി വരുത്തിയത്.

നിലവിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് അവരവരുടേതായ പരാതി സെല്ലുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയ്ക്കുള്ള പൊതുവായ നിർദേശങ്ങൾ അനുസരിച്ച് ഉപയോക്താക്കൾ നൽകുന്ന പരാതികൾ 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കണമെന്നാണ്. 72 മണിക്കൂറിനുള്ളിലോ 15 ദിവസത്തിനുള്ളിലോ വിഷയത്തില്‍ കമ്പനികള്‍ പരിഹാരം കാണണമെന്നും ഭേദഗതിയില്‍ പറയുന്നു. ഇങ്ങനെ ചെയ്യാത്ത പക്ഷം പരാതി സെല്ലിന് കൈമാറാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍