നമ്മുടെ കേരളം യൂട്യൂബർമാരുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ എവിടെ നോക്കിയാലും
കാണാനാവുക. ടെക്നോളജിയുടെ വളർച്ചയും സ്മാർട്ട്ഫോണുകളുടെ കടന്നുവരവും ഒരുപാടു ജനവിഭാഗങ്ങളെ സാമൂഹിക മാധ്യമങ്ങളുമായി അടുപ്പിച്ചു. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും ഇതിന്റെ മാറ്റങ്ങൾ കാണാൻ സാധിക്കും.മൊബൈൽഫോണുകളുടെ വളർച്ച പ്രായ- ദേശഭേദമില്ലാതെ എല്ലാവരിലും സ്വാധീനം ചെലുത്തിക്കഴിഞ്ഞു. അതിനാൽത്തന്നെ ഇന്ന് ഏറ്റവും ജനകീയമായ ഇടങ്ങളായി സാമൂഹിക മാധ്യമങ്ങൾ മാറി. അങ്ങനെയുള്ള സാമൂഹിക മാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞു നിൽക്കുന്നതും അടക്കി ഭരിക്കുന്നതും വ്ലോഗർമാരാണ്. ചെറിയ രീതിയിൽ വീഡിയോയും മറ്റും അവതരിപ്പിച്ച് തുടങ്ങിയ പല വ്ലോഗർമാരും ഇന്ന് നാട്ടിലെ സെലിബ്രിറ്റികളായി വളർന്നിരിക്കുന്നു.
എന്നാൽ ഇങ്ങനെ വളർന്ന് പന്തലിച്ച ചില വ്ലോഗർമാർ പണം വാങ്ങി തെറ്റായ വിവരങ്ങളും മറ്റും നൽകുന്നതായി ആക്ഷേപങ്ങൾ ഉയർന്നിരുന്നു. ഇത്തരത്തിൽ പണം വാങ്ങി കാഴ്ചക്കാരെ വിഡ്ഡികളാക്കുന്ന വിവരങ്ങൾ നൽകുന്ന വ്ലോഗർമാരുടെ കച്ചവടം ഉടൻ തീരുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ലക്ഷങ്ങളുടെ പിഴയാണ് ഇത്തരക്കാർക്കായി അണിയറയിൽ തയാറാകുന്നത് എന്നാണ് വിവരം.
ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത മുതലെടുത്ത് പണം വാങ്ങി എന്തും പ്രചരിപ്പിക്കുന്നവർക്ക് കടിഞ്ഞാണിടാൻ പുതിയ മാർഗ നിർദേശങ്ങൾ പതിനഞ്ച് ദിവസത്തിനകം കേന്ദ്രം പുറപ്പെടുവിക്കും എന്നാണ് റിപ്പോർട്ട്. പെയ്ഡ് പ്രമോഷനുകൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യൂട്യൂബ്, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സമൂഹ മാധ്യങ്ങളിലെ വ്ലോഗർമാർമാരെയാണ് പ്രധാനമായും കേന്ദ്രം ലക്ഷ്യമിടുന്നത്.
0 അഭിപ്രായങ്ങള്‍